മുംബൈ: മൂന്ന് വിശുദ്ധരുടെ സാന്നിധ്യംകൊണ്ട് മുംബൈ നഗരം ഒരിക്കൽക്കൂടി അനുഗ്രഹിക്കപ്പെട്ടു. ഡോമിനിക്കൻ സഭാംഗങ്ങളായ വിശുദ്ധ ഡോമിനിക് ഡി ഗുസ്മൻ, വിശുദ്ധ വിൻസന്റ് ഫെററർ, സിയന്നയിലെ വിശുദ്ധ കാതറിൻ എന്നീ വിശുദ്ധരുടെ തിരുശേഷിപ്പുകൾ മൂന്ന് ദിവസങ്ങളായി മുംബൈയിലെ വിവിധ ദൈവാലയങ്ങളിൽ എത്തിച്ചു. ഡോമിനിക്കൻ സഭാ സ്ഥാപനത്തിന്റെ 800-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലെ 75 നഗരങ്ങളിൽ ഈ വിശുദ്ധരുടെ തിരുശേഷിപ്പുകൾ എത്തിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മുംബൈയിലെ തിരുശേഷിപ്പ് പ്രയാണം.
ജുഹുവിലെ ആരോഗ്യ നിധി ആശുപത്രിയുടെ സമീപത്തുള്ള സെന്റ് കാതറിൻ മഠത്തിലെത്തിച്ചേർന്ന തിരുശേഷിപ്പ് പ്രയാണത്തെ പ്രാർത്ഥനാ മുഖരിതമായ അന്തരീക്ഷത്തിൽ വിശ്വാസികൾ എതിരേറ്റു. വിശുദ്ധ ഡോമിനിക് ഡി ഗുസ്മനും ഹോണോറിയസ് മൂന്നാമൻ മാർപാപ്പയും ചേർന്ന് 1216 ഡിസംബറിലാണ് ഡോമിനിക്കൻ സഭ സ്ഥാപിച്ചത്. ഇറ്റലിയുടെ പ്രത്യേക മധ്യസ്ഥയാണ് സിയന്നയിലെ വിശുദ്ധ കാതറിൻ.
14-ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തനായ സുവിശേഷ പ്രസംഗകരിൽ ഒരാളായിരുന്നു വിശുദ്ധ വിൻസെന്റ് ഫെററർ. മുംബെയിൽനിന്നും ഗുജറാത്തിലേക്കാണ് തിരുശേഷിപ്പ് കൊണ്ടുപോയത്. അവിടെനിന്നും മധ്യപ്രദേശിലേക്കും കൊണ്ടുപോയി. ഡോമിനിക്കൻ സഭാംഗമായ ഫാ. ജോർജ് കുമ്പിളുമൂട്ടിലായിരുന്നു മുംബൈയിലെ തിരുശേഷിപ്പ് പ്രയാണത്തിന് നേതൃത്വം നൽകിയത്.
Leave a Comment
Your email address will not be published. Required fields are marked with *