IST: Monday, 6 September 2010

വഴിതെറ്റുന്ന വിശ്വാസം

കത്തോലിക്കാസഭയില്‍ വിശ്വാസം വെറും ഭക്തിമാര്‍ഗമല്ല. അത്‌ ജീവിതത്തിലെ അഗ്നിപരീക്ഷണത്തിലൂടെയുള്ള തീര്‍ത്ഥയാത്രയാണ്‌. വിശ്വാസം വളര്‍ത്തുന്നതിലും ജീവിക്കുന്നതിലും സഭയുടെ ആധികാരികമായ ആരാധനരീതികളും നിര്‍ദ്ദേശങ്ങളും പഠനങ്ങളും ഉണ്ട്‌. സഭയുടെ ഈ പ്രയാണത്തില്‍ സഭയോട്‌ കാലാകാലങ്ങളില്‍ മറുതലിച്ച്‌ സഭയില്‍നിന്നും പുറത്തുപോയവര്‍ കാലാന്തരത്തില്‍ വിവിധ സഭാവിഭാഗങ്ങളായി മാറി. ഇന്ന്‌ കേരള സഭാമണ്‌ഡലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സഭാവിരുദ്ധ ഗ്രൂപ്പുകളുടെ പല നേതാക്കന്മാരും ഒരു കാലത്ത്‌ കത്തോലിക്കാ സഭയോടൊപ്പം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌ത ദൈവവചന പ്രഘോഷകരായിരുന്നു. അതിനാല്‍ തന്നെ, സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌, ആത്മാഭിഷേക സഭ, കവനന്റ്‌ പീപ്പിള്‍ തുടങ്ങിയ നവ സഭാവിഭാഗക്കാരുടെ തെറ്റായ പ്രബോധനങ്ങളിലും ആകര്‍ഷകമായ രീതികളിലും പല കത്തോലിക്കരും കുടുങ്ങിപ്പോകുന്നുണ്ട്‌. പലപ്പോഴും ആള്‍ദൈവങ്ങളുടെ പരിപ്രേഷ്യമണിയുന്ന ഇത്തരം സെക്‌ടുകളുടെ നേതാക്കന്മാര്‍ സ്വയം സഭാനേതാക്കന്മാരായും അത്ഭുതപ്രവര്‍ത്തകരായും ഉയര്‍ത്തിക്കൊണ്ട്‌ കത്തോലിക്കാസഭയുടെ ഔദ്യോഗിക പഠനങ്ങള്‍ക്കും ആരാധനരീതികള്‍ക്കുമെതിരെ വിഘടിതഗണമായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിലേക്കെത്തുന്നു. ഇവരുടെ തെറ്റായ രീതികളും തെറ്റിദ്ധരിപ്പിക്കുന്ന പഠനങ്ങളും അവയ്‌ക്കുള്ള മറുപടിയുമാണ്‌ ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

ഈ പുസ്‌തകത്തിന്റെ മൂന്നാം ഭാഗത്തില്‍ കേരളത്തിലും ഗള്‍ഫ്‌ മേഖലയിലും സെമിനാരിക്കാര്‍ നടത്തിയ സര്‍വേയുടെ വിശദാംശങ്ങള്‍ കൊടുത്തിട്ടുണ്ട്‌. പതിനായിരം പേരെ പങ്കെടുപ്പിച്ച സര്‍വേയില്‍, ഏതെങ്കിലും പെന്തക്കോസ്‌തു വിഭാഗങ്ങളോ നവ സെക്‌ടുകളോ നിങ്ങളെ സമീപിക്കുകയോ അവരുടെ സംഘത്തില്‍ ചേരാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ എന്ന ചോദ്യത്തിന്‌ 62 ശതമാനം പേരും `ഉണ്ട്‌' എന്നാണ്‌ ഉത്തരം നല്‌കിയത്‌. 28 ശതമാനം പേര്‍ ഇത്തരം സെക്‌ടുകളുടെ രോഗശാന്തി ശുശ്രൂഷയിലും മറ്റും പങ്കെടുത്തിട്ടുണ്ടെന്നും അവരുടെ പഠനങ്ങളിലുള്ള ശരിയും തെറ്റും തങ്ങളെ ആരും പറഞ്ഞു മനസിലാക്കിയിട്ടില്ലെന്നും 80 ശതമാനം പേരും പറഞ്ഞതില്‍നിന്നും ഇത്തരം ഒരു പുസ്‌തകത്തിന്റെ പ്രസക്തി മനസിലാകും.

കത്തോലിക്കാസഭയിലെ പ്രഗത്ഭരായ പണ്‌ഡിതരുടെയും എഴുത്തുകാരുടെയും ആത്മീയ ശ്രേഷ്‌ഠരുടെയും പ്രബന്ധങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ആലുവ, മംഗലപ്പുഴ സെമിനാരിയിലെ രണ്ടാംവര്‍ഷ തത്വശാസ്‌ത്ര വിദ്യാര്‍ത്ഥികളുടെ ഗവേഷണഫലമാണ്‌ ഈ പുസ്‌തകം. വിവിധ സെക്‌ടുകളുടെ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചും അവയുടെ നേതാക്കളും അനുയായികളുമായി സംഭാഷണത്തിലേര്‍പ്പെട്ടും അവര്‍ സമാഹരിച്ച അറിവുകളാണ്‌ പുസ്‌തകത്തിന്റെ ആകര്‍ഷകഘടകം. അവര്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ഇതിലേക്കുവേണ്ട ലേഖനങ്ങള്‍ ക്രമീകരിച്ചും എഡിറ്ററുടെ ചുമതല റവ. ഡോ. കുര്യാക്കോസ്‌ മുണ്ടാടന്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. ഡിസംബറില്‍ പുറത്തിറങ്ങിയ ആദ്യപതിപ്പിന്റെ 8,000 കോപ്പികളാണ്‌ രണ്ടാഴ്‌ചക്കുള്ളില്‍ വായനക്കാരില്‍ എത്തിച്ചേര്‍ന്നത്‌. 22,000 കോപ്പികളുമായി പുസ്‌തകത്തിന്റെ രണ്ടാം പതിപ്പ്‌ ഫെബ്രുവരിയില്‍ പുറത്തിറങ്ങി. മൂന്നു മാസത്തിനുള്ളില്‍ 30,000 കോപ്പികളുമായി `വഴിതെറ്റുന്ന വിശ്വാസം' 2010-ലെ ബെസ്റ്റ്‌ സെല്ലറായി മാറിയിരിക്കുന്നു. പുസ്‌തകത്തിന്‌ ആശംസകള്‍ അര്‍പ്പിച്ച സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ എഴുതുന്നു, `ഈ പുസ്‌തകം കേരളത്തിലെ ഓരോ കത്തോലിക്കാ കുടുംബത്തിലും ഉണ്ടായിരിക്കാന്‍ ഇടവരട്ടെ എന്ന്‌ ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നു.' കേരളത്തിലെ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ എഴുതുന്നു, `കുടുംബങ്ങളിലും സഭാസ്ഥാപനങ്ങളിലും ദൈവാലയങ്ങളിലും വിശ്വാസപരിശീലന വഴികാട്ടിയായി ഈ കൃതി മാറട്ടെ' എന്ന്‌.


വഴിതെറ്റുന്ന വിശ്വാസം
എഡിറ്റര്‍, റവ. ഡോ. കുര്യാക്കോസ്‌
മുണ്ടാടന്‍
എസ്‌.എച്ച്‌.ലീഗ്‌, ആലുവ,
വില. 150 രൂപ..
രണ്ടാം പതിപ്പിന്റെ പ്രത്യേക
കിഴിവ്‌: 100 രൂപ.
കൂടുതല്‍ കോപ്പികള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കാന്‍ ബന്ധപ്പെടുക:
ഫാ. കുര്യാക്കോസ്‌ മുണ്ടാടന്‍ - 9847318734,
ബ്ര. ജിസണ്‍ വേങ്ങാശേരി -9495440849.