IST: Thursday, 9 September 2010

പുരോഹിതര്‍ ജീവിതസാക്ഷ്യം വഴി സുവിശേഷമേകണം: കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍

ദൈവനിവേശിതമായ ജീവിതസാക്ഷ്യംവഴി പുരോഹിതര്‍ സുവിശേഷം പ്രഘോഷിക്കണമെന്നും അപ്പോള്‍ മാത്രമാണ്‌ പൗരോഹിത്യം സാര്‍ത്ഥകമാകുമെന്നും കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. വൈദിക വര്‍ഷാചരണത്തോടനുബന്ധിച്ച്‌ സി.എം.ഐ സഭ `വിഷന്‍ ആന്റ്‌ ചലഞ്ചസ്‌ ഓഫ്‌ പ്രീസ്റ്റ്‌ ടുഡേ' എന്ന വിഷയത്തില്‍ കാ ക്കനാട്‌ ചാവറ ഹില്‍സില്‍ സംഘടിപ്പിച്ച ദേ ശീയ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുരോഹിതന്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഈ ലോകത്തിലാണെങ്കിലും അ വന്‍ ലോകത്തിന്റേതല്ല. അവന്റെ ജീവിതം ദൈവവചനങ്ങള്‍ക്ക്‌ അനുസൃതമായിരിക്കണം. ദൈവവചനങ്ങളെയും മനുഷ്യബലഹീനതകളെയും കുറിച്ച്‌ വ്യക്തമായ അ റിവും പുരോഹിതനുണ്ടായിരിക്കണം. പ്രസംഗവും പ്രവൃത്തിയും ജനങ്ങള്‍ക്ക്‌ മാതൃകയാകണം. കര്‍ദ്ദിനാള്‍ പറഞ്ഞു.

ജനത്തെ ദൈവത്തിലേക്ക്‌ അടുപ്പിക്കുകയും ദൈവവചനം ജനങ്ങള്‍ക്കിടയിലേക്ക്‌ എത്തിക്കുവാനുമുള്ള വലിയ ദൗത്യമാണ്‌ പുരോഹിതര്‍ക്കുള്ളത്‌. തന്റെ ജീവിതം തന്നെയാണ്‌ സന്ദേശമെന്ന്‌ ബോധ്യപ്പെടുത്തുവാന്‍ വൈദികനു സാധിക്കണം. വിമര്‍ശനങ്ങളെ നേരിടുമ്പോള്‍ വൈദികര്‍ക്കു മനസ്സമാധാനവും ഉറക്കവും നഷ്‌ടമാകരുത്‌.പുരോഹിതനു ക്രിസ്‌തുവിന്റെ മനസുണ്ടാകണം. അധികാരം, ധനം, പ്രലോഭനങ്ങള്‍, സുഖസൗകര്യങ്ങള്‍ എന്നിവയുടെ സ്വാധീനം ഉണ്ടോയെന്ന്‌ വൈദികര്‍ ആത്മശോധന ചെയ്യണം. കര്‍ദ്ദിനാള്‍ പറഞ്ഞു.

ഉപഭോഗസംസ്‌കാരത്തിന്റെയും ധൂര്‍ത്തിന്റെയും പ്രലോഭനങ്ങളില്‍ പെടാതിരിക്കാന്‍ വൈദികര്‍ ശ്രദ്ധവെക്കണമെന്ന്‌ അധ്യക്ഷപ്രസംഗം നടത്തിയ സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാ ബാവ പറഞ്ഞു.

ഒഴുക്കിനെതിരെ നീന്തേണ്ടവരാണ്‌ വൈദികര്‍. അറിഞ്ഞോ അറിയാതെയോ ലോകത്തിന്റെ ഗതിക്കൊപ്പം നീങ്ങാനുള്ള പ്രവണത ചിലരില്‍ പ്രകടമാകുന്നുണ്ട്‌. ഇതുവഴി നമ്മുടെ മുന്‍ഗണനകളെയും പരിഗണനകളെയും മാനദണ്‌ഡങ്ങളെയും വരെ ലോകത്തിന്റെ താല്‍പര്യങ്ങള്‍ സ്വാധീനിക്കും. വൈദികരുടെ പൊതുജീവിതവും സ്വകാര്യജീവിതവും രണ്ടാവാന്‍ പാടില്ല. ക്രിസ്‌തുവിന്റെ പ്രവൃത്തികളും ദര്‍ശനങ്ങളും വൈദികനില്‍ സമന്വയിക്കപ്പെടണം; മാര്‍ ക്ലീമീസ്‌ ബാവ പറഞ്ഞു.
പൗരോഹിത്യം ഇന്ന്‌ ദര്‍ശനവും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്‌പദമാക്കി നടന്ന ദ്വിദിന സെമിനാറില്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ മുഖ്യപ്രബന്ധം അവതരിപ്പിച്ചു.

മോണ്‍. മാത്യു വെള്ളാനിക്കല്‍, റവ.ഡോ. ജോസഫ്‌ പാത്രപാങ്കല്‍ സി.എം.ഐ, റവ. ഡോ. ജോര്‍ജ്‌ തേറുകാട്ടില്‍ എം.സി.ബി.എസ്‌, ഡോ. റൂബിള്‍രാജ്‌, റവ.ഡോ.ഹെന്‍റി പട്ടരുമഠത്തില്‍ എസ്‌.ജെ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
സി.എം.ഐ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. ജോസ്‌ പന്തപ്ലാംതൊട്ടിയില്‍, ഡോ. ജാന്‍സി ജെയിംസ്‌, ഫാ. ആന്റണി പെരേര, ഫാ. ഫ്രാന്‍സിസ്‌ കൊടിയന്‍ എം.സി.ബി.എസ്‌, ഫാ. പോളച്ചന്‍ കോച്ചാപ്പിള്ളില്‍ സി.എം.ഐ, ഫാ. സ്റ്റാനിക്ലസ്‌ സ്വാമികണ്ണ്‌ എസ്‌.ഡി.ബി, ഫാ.പോള്‍ പൂവത്തിങ്കല്‍, സിസ്റ്റര്‍ താജിസ്വാ എസ്‌.ഡി, ഫാ. ദേവിഡോസ്‌, ഫാ. സ്റ്റീവ്‌ റോഡിറിംസ്‌, ഫാ. മാത്യു കുമ്പുക്കല്‍ സി.എസ്‌.ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.