IST: Thursday, 9 September 2010

യുവാക്കള്‍ സമാധാനത്തിനായി നിലകൊള്ളണം: സി.ബി.സി.ഐ

വിശ്വാസത്തില്‍ തീക്ഷ്‌ണമതികളായ യുവാക്കള്‍ ഭാരതസഭയുടെ സമ്പത്താണെന്ന്‌ സി.ബി. സി.ഐ സമ്മേളനം വ്യക്തമാക്കി. വിശ്വാസത്തില്‍ ദൈവത്തോട്‌ ആഴപ്പെടുന്നതിനൊപ്പം സഭയും രാജ്യവും പടുത്തുയര്‍ത്തുന്നതില്‍ നായകത്വം വഹിക്കാന്‍ യുവാക്കളെ ബിഷപ്പുമാര്‍ ആഹ്വാനം ചെയ്‌തു. `യുവാക്കള്‍ സമാധാനത്തിനും ഐക്യത്തിനും' എന്നതാണ്‌ സമ്മേളനത്തിന്റെ മുഖ്യവിഷയം. ഭാരതസഭ യുവത്വത്തിന്റെ വിശ്വാസ ചൈതന്യത്താല്‍ സമ്പന്നമാണെന്നു വിലയിരുത്തിയ സമ്മേളനം യുവാക്കളുടെ പ്രശ്‌നങ്ങളില്‍ സഭാനേതൃത്തിന്റെ ശ്രദ്ധ പതിയേണ്ടതാണെന്ന്‌ വിലയിരുത്തി.

ജോലി തേടി നഗരങ്ങളിലെത്തുന്ന യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏതു സംസ്‌കാരത്തി ലും ഒന്നു തന്നെയാണെന്ന്‌ സമ്മേളനം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പുരോഗതിക്ക്‌ ഏകമനസോടെ പ്രവര്‍ത്തിക്കുക എന്ന ആഹ്വാനമാണ്‌ സഭയ്‌ക്കുള്ളത്‌. സമൂഹത്തിന്റെ പൊതു നന്മയ്‌ക്ക്‌ വിശ്വാസചൈതന്യത്തിലൂന്നിയ യുവത്വനിര ആവശ്യമാണ്‌.

ഇന്ത്യന്‍ സമൂഹത്തില്‍ നാമമാത്രമായ സമൂഹമാണ്‌ ക്രൈസ്‌തവര്‍. മൂന്നു ശതമാനം മാത്രമായ അവര്‍ സമൂഹത്തെ നന്മയിലേക്കു നയിക്കുന്ന നായകശക്തിയായി തീര്‍ന്നത്‌ അവര്‍ക്ക്‌ കൈമാറിക്കിട്ടിയ വിശ്വാസ ചൈതന്യത്താലാണെന്ന്‌ മലങ്കര മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കതോലിക്കാ ബാവ പറഞ്ഞു.

ക്രൈസ്‌തവ മിഷനറിമാരും അവര്‍ നടത്തുന്ന വിദ്യാഭ്യാസ-ആതുരസേവന സംവിധാനങ്ങളും ഇല്ലായിരുന്നെങ്കില്‍ രാജ്യത്തിന്റെ പുരോഗതി നൂറ്റാണ്ടുകള്‍ക്ക്‌ പുറകിലേക്കാകുമായിരുന്നുവെന്ന്‌ സമ്മേളനത്തില്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ച അഹമ്മദാബാദ്‌ ആര്‍ച്ച്‌ ബിഷപ്‌ ഡോ.സ്റ്റെനിസ്ലാവൂസ്‌ ഫെര്‍ണാണ്ടസ്‌ അഭിപ്രായപ്പെട്ടു.

നിലവിലുള്ള യുവജന കമ്മീഷന്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സഭാധ്യക്ഷന്മാര്‍ നിര്‍ദ്ദേശിച്ചു. യുവാക്കളില്‍ മൂല്യാധിഷ്‌ഠിത ജീവിതദര്‍ശനം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ഊന്നിപ്പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന വര്‍ഗീയതയും മതസംഘര്‍ഷങ്ങളും യുവാക്കളെ ദുരുപയോഗം ചെയ്യുന്നതില്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തി.

രാജ്യത്തിന്റെ 13 മേഖലകളില്‍ നിന്നെത്തിയ യുവ പ്രതിനിധികള്‍ അവതരിപ്പിച്ച പ്രശ്‌നങ്ങളെക്കുറിച്ച്‌ ക്രിയാത്മകമായ തീരുമാനം ഉണ്ടാകുമെന്ന്‌ ഗോഹട്ടി ആര്‍ച്ച്‌ ബിഷപ്‌ ഡോ.തോമസ്‌ മേനാംപറമ്പില്‍ പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളിലും പ്രവാസികളായ യുവാക്കള്‍ പ്രകടിപ്പിക്കുന്ന വിധേയത്വം സഭയ്‌ക്ക്‌ മുതല്‍ക്കൂട്ടാണെന്ന്‌ മാര്‍. മേനാംപറമ്പില്‍ പറഞ്ഞു.

ഗോഹട്ടിയിലെ ഡോണ്‍ ബോസ്‌കോ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ നടന്ന സമ്മേളനം കര്‍ദ്ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ ഉദ്‌ഘാടനം ചെയ്‌തു. കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌, ആര്‍ച്ച്‌ ബിഷപ്പുമാരായ സ്റ്റാനിസ്ലാവസ്‌ ഫെര്‍ണാണ്ടസ്‌, ഡോ.തോമസ്‌ മേനാംപറമ്പില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി. രാജ്യത്തെ 160 രൂപതകളെ പ്രതിനിധീകരിച്ച്‌ 163 ബിഷപുമാര്‍ പങ്കെടുത്തു. സി.ബി.സി.ഐയുടെ വിവിധ കമ്മീഷനുകളുടെ തലവന്മാര്‍, സെക്രട്ടറിമാര്‍ എന്നിവരും വിവിധ രൂപതകളില്‍ നിന്നെത്തിയ 40-ലധികം യുവ പ്രതിനിധികളും പങ്കെടുത്തു.

പൊതുസമ്മേളനത്തില്‍ പങ്കെടുത്ത ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്‌ വടക്കുകിഴക്കന്‍ മേഖലയുടെ പുരോഗതിക്ക്‌ ഭാരത കത്തോലിക്കാ സഭ നല്‍കുന്ന സംഭാവനകളെ പ്രകീര്‍ത്തിച്ചു. സഭയ്‌ക്ക്‌ സാധ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.